ഇരുട്ടി വെളുത്തപ്പോള്‍ പുതിയ ഡയലര്‍ സ്‌ക്രീനും കോള്‍ സെറ്റിങ്‌സും കണ്ട് അമ്പരന്നും ആശങ്കപ്പെട്ടും നിൽക്കുകയാണ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍.
അപ്‌ഡേഷന്‍ ഒന്നും ചോദിക്കാതെ തന്നെ ഓട്ടോമാറ്റിക്കായി ഫോണ്‍ ആപ്പ് പുതിയ രൂപത്തിലേക്ക് മാറിയതാണ് ഉപയോക്താക്കള്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിച്ചത്.
ഗൂഗിളിന്റെ മെറ്റീരിയല്‍ 3 എക്സ്പ്രസീവ് റീഡിസൈന്‍ ഫീച്ചര്‍ ആണ് ഫോണ്‍ ആപ്പിന് പുതിയ മുഖം നല്‍കിയത്. അപ്ഡേറ്റ് ഒരു ആധുനിക രൂപവും വൃത്തിയുള്ള നാവിഗേഷനും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഈ അപ്രതീക്ഷിത മാറ്റം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു.
ചിലര്‍ ഇതിനെ സ്ലീക്ക് എന്നും ഫ്രഷ് എന്നും വിളിച്ചു. മറ്റുള്ളവര്‍ ഇത് അനാവശ്യവുമാണെന്ന് വാദിച്ചു.
യഥാര്‍ത്ഥത്തിൽ മാറിയതെന്ത്?
ഫോണ്‍ ആപ്പ് ഇപ്പോള്‍ പൂര്‍ണ്ണമായും മാറിയിരിക്കുകയാണ്. പുതിയ മാറ്റം അനുസരിച്ച് 'Favourites ' 'Recents ' എന്നിവ ഇനി വേറിട്ടുനില്‍ക്കില്ല. അവ ഒരു ഹോം ടാബിലേക്ക് ലയിപ്പിച്ചിരിക്കുന്നു. ഇതോടെ കോള്‍ ഹിസ്റ്ററിയും ടോപ്പ് കോണ്‍ടാക്റ്റുകളും ഒരു കുടക്കീഴിലായി.
പഴയ ഫ്‌ലോട്ടിങ് ഡയലറിന് പകരം റൗണ്ട് ബട്ടണുള്ള പ്രത്യേക ടാബ് ആക്കി കീപാഡിനെ മാറ്റി. സെര്‍ച്ച് ബാറുമായി ലിങ്ക് ചെയ്തിരിക്കുന്ന റീഡിസൈന്‍ ചെയ്ത കോണ്‍ടാക്റ്റ് മെനു, നാവിഗേഷന്‍ ഡ്രോയറിന് പിന്നിലായാണ് ക്രമീകരിച്ചിരിക്കുന്നത്.
ഇന്‍കമിങ് കോള്‍ സ്‌ക്രീന്‍ പോലും വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നത്. iOS-ലെ പോലെ തിരശ്ചീന സൈ്വപ്പിലൂടെ ഒരു കോള്‍ ഇപ്പോള്‍ സ്വീകരിക്കാനോ നിരസിക്കാനോ കഴിയും. അല്ലെങ്കില്‍ ക്ലാസിക് സിംഗിള്‍-ടാപ്പ് ക്രമീകരണത്തിലേക്ക് തിരികെ മാറ്റാനും കഴിയും.
കോള്‍ വരുമ്പോള്‍ ബട്ടണുകള്‍ കാപ്‌സൂള്‍ ആകൃതിയിലുള്ള ഐക്കണുകളായി വികസിക്കും. തിളക്കമുള്ള തരത്തിൽ ചുവപ്പ് നിറത്തിലുള്ള എന്‍ഡ് കോള്‍ ബട്ടണിലാണ് ക്രമീകരിച്ചിരിക്കുന്നത്.
പ്രശ്നം എന്താണെന്ന് ചോദിച്ചാൽ പല ഉപയോക്താക്കളും അവകാശപ്പെടുന്നത് അവര്‍ ഒരിക്കലും സ്വമേധയാ അപ്ഡേറ്റ് ചെയ്തിട്ടില്ലെന്നും എന്നാല്‍ വ്യത്യസ്തമായ ഒരു ഡയലറിലേക്ക് ഫോണ്‍ ആപ്പ് മാറി എന്നുമാണ്. പരിചിതമായ ബട്ടണുകള്‍ ഇപ്പോള്‍ വലിയ രൂപത്തിലാണ് കാണുന്നത്.
വിചിത്രമായ രീതിയില്‍ ബ്ലോക്കിന്റെ രൂപത്തിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ ബട്ടണുകള്‍ ബ്ലോക്കിന്റെ രൂപത്തിലും ഓവര്‍സൈസ്ഡ് ആയും വൃത്തികെട്ട രൂപത്തിലുമാണെന്ന് ചില ഉപയോക്താക്കള്‍ വിമര്‍ശിക്കുന്നു.
ഇപ്പോള്‍ സൈ്വപ്പ്-ടു-ആന്‍സര്‍ ഫീച്ചര്‍ മാത്രമാണ് പഴയ സിംഗിള്‍-ടാപ്പ് ശൈലിയിലേക്ക് പുനഃസ്ഥാപിക്കാന്‍ കഴിയുകള്ളൂ.