വെറും 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകൾ വഴിയാണ് 2016ല്‍ ആരംഭിച്ച ടിക്‌ടോക്ക്, ജനകോടികളുടെ മനസ്സിൽ കയറികൂടിയത്. ഇനി 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോകള്‍ വരെ സപ്പോർട്ട് ചെയ്യുന്ന തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടു വരുന്നുവെന്നാണ് റിപ്പോർട്ട്. ഐടി സെക്യൂരിറ്റി കമ്പനിയായ ക്ലൗഡ്ഫ്ലെയറിന്റെ
(Cloudflare) റിപ്പോർട്ട് അനുസരിച്ച്, ടിക്ക്ടോക്കിനു യുഎസ് ആസ്ഥാനമായുള്ള സെർച്ച് എഞ്ചിനേക്കാൾ കൂടുതൽ ഹിറ്റുകൾ ലഭിക്കുന്നുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ഇപ്പോൾ തന്നെ ടിക്ക്ടോക്കിൽ നിന്ന് ഭീഷണി നേരിടുന്ന യൂട്യൂബിൻ്റെ നില കൂടുതൽ പരുങ്ങലാക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്.
ഗൂഗിളിൻ്റെ യൂട്യൂബിനു ഇപ്പോൾ സമയ പരിധിയില്ലാതെ വീഡിയോ അപ്ലോഡ് ചെയ്യാം. എന്നിരുന്നാലും ടിക്ക്ടോക്ക് 10 മിനുട്ട് പരിധി, യൂട്യൂബിൻ്റെ കുറേ വരിക്കാരെ പിടിച്ചെടുക്കാം. ഇത് വിജയിച്ചാൽ, ടിക്ക്ടോക്ക് സമയ പരിധി വീണ്ടും കൂട്ടാനും സാധ്യതയുണ്ട്.
ടിക്‌ടോക്ക് കൂടുതല്‍ രസകരമാക്കാൻ വഴികള്‍ ആലോചിക്കുകയാണെന്ന് റിപ്പോർട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ഉപയോക്താക്കള്‍ക്ക് മൂന്നു മിനിറ്റുവരെ ദൈര്‍ഘ്യമുള്ള വിഡിയോ പോസ്റ്റു ചെയ്യാനുള്ള അനുമതി നല്‍കിയെന്നും ഇനി അത് 10 മിനിറ്റു വരെയാക്കുന്ന കാര്യം പരിഗണിക്കുകയാണെന്നും കമ്പനി പറയുന്നു. അതേസമയം, അറിയപ്പെടുന്ന സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റായ മാറ്റ് നവാരാ (Matt Navarra) പറയുന്നത്, 10 മിനിറ്റായി സമയപരിധി വര്‍ധിപ്പിക്കുന്നതിനെ കുറിച്ചുള്ള നോട്ടിഫിക്കേഷന്‍ ചില ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങിയെന്നാണ്. ടിക്‌ടോക്ക് 5 മിനിറ്റ് സമയപരിധിയും ടെസ്റ്റു ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. പുതിയ നീക്കം വഴി ഇന്‍സ്റ്റഗ്രാം റീല്‍സിലേക്ക് ആകൃഷ്ടരാകുന്നവരെ മാത്രമല്ല, യൂട്യൂബ് കണ്ടെന്റ് ക്രിയേറ്റര്‍മാരെയും ആകര്‍ഷിക്കാമെന്നും കമ്പനി കരുതുന്നതായി പറയപ്പെടുന്നു. ദൈര്‍ഘ്യമേറിയ മികച്ച വിഡിയോ പോസ്റ്റ് ചെയ്യുക വഴി കണ്ടെന്റ് ക്രീയേറ്റര്‍മാര്‍ക്ക് കൂടുതല്‍ പണമുണ്ടാക്കാമെന്നാണ് ഈ വ്യവസായത്തിലുള്ളവര്‍ പറയുന്നത്.
മാറ്റ് നവാരായുടെ അഭിപ്രായത്തിൽ
ലംബമായി (Vertical) എടുത്ത 15 സെക്കൻ്റ് വിഡിയോകളാണ് ടിക്ക്ടോക്കിനെ പ്രശസ്തമാക്കിയത്. ഇപ്പോഴത്തെ രീതിയില്‍ വെര്‍ട്ടിക്കല്‍ ക്ലിപ്പുകള്‍ക്കിടയില്‍ ദൈര്‍ഘ്യമേറിയ, തിരശ്ചീനമായി (Horizontal) എടുത്ത വീഡിയോ ക്ലിപ്പുകളും വരുന്നത് അരോചകമായി തോന്നാം.
പ്രായമനുസരിച്ച് വീഡിയോ വിഭാഗം
കുട്ടികളുടെ മാനസികാരോഗ്യം സമൂഹ മാധ്യമ ആപ്പുകളുടെ ഉപയോഗം വഴി നശിക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ സേവനങ്ങള്‍ക്കൊപ്പം ടിക്‌ടോക്കും അത്തരം ഉപയോക്താക്കള്‍ക്കായി പ്രത്യേക വിഭാഗം തുടങ്ങുമെന്നും റിപ്പോർട്ടുണ്ട്.