നമ്മുടെ ഫോണിലെ കോൺടാക്റ്റ് ലിസ്റ്റിൽ പേരില്ലാത്തവർ വിളിക്കുമ്പോൾ, ആരാണെന്ന് മനസ്സിലാക്കാൻ ട്രൂകോളർ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ മതിയെന്ന് എല്ലാവർക്കും അറിയാം. ഇതു വഴി തട്ടിപ്പുകാരുടെ ഫോൺ കോളുകൾ നമുക്ക് മുൻകൂട്ടി മനസ്സിലാക്കാൻ പറ്റും. എന്നാൽ നമ്മുടെ ഫോണിലെ മുഴുവൻ കോണ്ടാക്റ്റുകളും നമ്മുക്ക് വരുന്ന മെസേജുകളും ട്രൂകോളർ എടുക്കും. ഇത് ഗുരുതരമായ സ്വകാര്യത ലംഘനമാണ്.
ഇന്ത്യൻ ടെലികോം വകുപ്പ് ഇതിനൊരു പരിഹാരവുമായി വന്നിരിക്കുന്നു. നമ്മുടെ ഫോണിലേക്ക് , ഫോൺ ലിസ്റ്റിൽ ഇല്ലാത്തവരുടെ കോളുകൾ വന്നാൽ, അവരുടെ യഥാർത്ഥ പേരു തന്നെ കാണിക്കുന്ന സംവിധാനം വരാൻ പോകുകയാണ്.
ഇത് ട്രൂകോളറിനേക്കാൾ മികച്ച രീതിയാണ്. ട്രൂകോളർ നമ്മൾക്ക് കാണിക്കുന്ന അപരിചിതരുടെ പേര് യഥാർത്ഥ പേരാവണമെന്നില്ല. കൂടുതൽ ആളുകൾ എന്ത് പേരിലാണോ ഫോണിൽ സ്റ്റോർ ചെയ്തിരിക്കുന്നത് ആ പേരാണ് ട്രൂകോളർ ഉപയോഗിക്കുന്നത്.
അതേ പോലെ ഒരു വ്യക്തി ട്രൂകോളർ ഇൻസ്റ്റാൾ ചെയ്തു, സ്വന്തം പേര് മാറ്റി കൊടുത്താൽ ട്രൂകോളർ തെറ്റായ ആ പേര് തന്നെയാവും മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുന്നത്.
എന്നാൽ ടെലികോം വകുപ്പിന്റെ പുതിയ സംവിധാനം വഴി സിം കാർഡ് എടുക്കാൻ ഉപയോഗിച്ച
തിരിച്ചറിയിൽ രേഖയിലെ അതേ പേര് തന്നെയായിരിക്കും സ്ക്രീനിൽ ദൃശ്യമാകുക.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാൻ ടെലികോം റെഗുലേറ്ററി അതോറിറ്റിയോട് (ട്രായ്) ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര ടെലികോം വകുപ്പ്. ആവശ്യമായ നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ട്രായ് ചെയർമാൻ പറഞ്ഞു.
അതേസമയം, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ നീക്കത്തെ സ്വാഗതം ചെയ്ത് കോളര്‍ ഐഡന്റിഫിക്കേഷന്‍ ആപ്പ് ട്രൂകോളറിന്റെ വക്താവ് രംഗത്തെത്തി. 'സ്പാം, സ്‌കാം കോളുകള്‍ തടയാന്‍ നമ്പര്‍ തിരിച്ചറിയല്‍ നിര്‍ണായകമാണ്, കഴിഞ്ഞ 13 വര്‍ഷമായി ഞങ്ങളിതിന് വേണ്ടി പ്രവര്‍ത്തിക്കുന്നു. എങ്കിലും ട്രായിയുടെ ഈ നീക്കത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നുവെന്നും പിന്തുണ നല്‍കുന്നുവെന്നും ട്രൂകോളര്‍ വക്താവ് പറഞ്ഞു.