ഓൺലൈനിലെ വ്യാജ ജോലി വാഗ്ദാനങ്ങളെ തിരിച്ചറിയണം
ഏതെല്ലാം വിധത്തിൽ ബോധവൽക്കരണം നടത്തിയാലും ഓൺലൈൻ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണത്തിന് യാതൊരു കുറവുമില്ല.
ഓൺ ലൈൻ ജോലിയുടെ പേരിൽ ഇന്ന് ധാരാളം പേരുടെ പണം പോകുന്നുണ്ട്. പാർട്ട് ടൈം ജോലിയുടെ പേരിൽ നടക്കുന്ന തട്ടിപ്പിൽ സ്ത്രീകളാണ് കൂടുതലും ഇരയാകുന്നത്. തട്ടിപ്പുകാരുടെ കെണിയിൽ വീഴാതിരിക്കാൻ എപ്പോഴും ജാഗ്രത കൂടിയേ തീരൂ. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക ∙
തട്ടിപ്പുകളാണ് കൂടുതലും
കാണുന്ന അവസരങ്ങളെയെല്ലാം കണ്ണും പൂട്ടി വിശ്വസിച്ചാൽ ധനനഷ്ടവും സമയനഷ്ടവുമാകും ഫലം. ഏതവസരം കണ്ടാലും കൃത്യമായി വിലയിരുത്തിയേ മുന്നോട്ടു പോകാവൂ.
പെട്ടെന്ന് പണക്കാരനാകാൻ നോക്കേണ്ട
വളരെ പെട്ടെന്നു കൂടുതൽ പണം സമ്പാദിക്കാമെന്നുള്ള വാഗ്ദാനങ്ങളുമായി ഒട്ടേറെ പേർ ഓൺലൈൻ ലോകത്തുണ്ട്. മനംമയക്കുന്ന വാഗ്ദാനങ്ങളിൽ വീണാൽ അനുകൂലമായതൊന്നും സംഭവിക്കാനിടയില്ല. മറിച്ച് വലിയ നഷ്ടമുണ്ടാകാനാണു സാധ്യത.
ഒരു യഥാർത്ഥ കമ്പനി ഒരിക്കലും ജോലി വാഗ്ദാനം ചെയ്യുമ്പോൾ പണം ആവശ്യപ്പെടാറില്ല.
റജിസ്ട്രേഷനു വേണ്ടിയോ അല്ലാതെയോ ആദ്യം അങ്ങോട്ടു പണം നൽകിയുള്ള ഇടപാടുകളോട് 'ഓ..വേണ്ട' എന്നു തന്നെ പറയണം.
എടിഎം നമ്പർ, പിൻ, ഒടിപി തുടങ്ങിയവ ചോദിക്കുന്നവരോട് 'വലിയ' നോ പറയണം.
അജ്ഞാത പേമെന്റ് സൈറ്റുകളിലൂടെ ഒരിക്കലും പണം അയയ്ക്കരുത്.l
ജോബ് ഓഫർ നൽകുന്ന കമ്പനികളുടെ ആധികാരികത ഉറപ്പു വരുത്തേണ്ട ബാധ്യത തൊഴിലന്വേഷകനുണ്ട്. ∙
കമ്പനിയുടെ കാതലായ വിവരങ്ങൾ വെബ്സൈറ്റിലില്ലെങ്കിൽ ഉറപ്പിക്കാം തട്ടിപ്പു തന്നെയെന്ന്. ∙
വെബ്സൈറ്റ് മുഖാന്തരമല്ല ഇത്തരം വാഗ്ദാനങ്ങൾ വരുന്നതെങ്കിൽ, വാഗ്ദാനം നൽകുന്ന വ്യക്തിയുടെ വിശ്വാസ്യത കൃത്യമായി മനസ്സിലാക്കണം.
കടപ്പാട്: കേരളാ പൊലീസ്