ശാസ്ത്രം ഇന്ന് അനന്തമായ ആകാശ ഉയരങ്ങളിലേക്ക് കൂടുതൽ കൂടുതൽ ഉയർന്നു, രഹസ്യങ്ങൾ തേടിയുള്ള ഗവേഷണത്തിലാണ്!!.
മറുവശത്ത് ഭൂമിയിൽ കടലിന്റെ അഗാധതയിൽ കൂടുതൽ കൂടുതൽ ആഴങ്ങളിൽ ഊളിയിട്ടുള്ള ഗവേഷണങ്ങളും തകൃതിയായി നടക്കുന്നുണ്ട്!!
'ഗഗൻയാൻ' പദ്ധതിയിലൂടെ ലോകപ്രശസ്തമായ ഇസ്റോ (ISRO -Indian Space Research Organisation) മനുഷ്യനെ കടലിൽ 6,000 മീറ്റർ ആഴത്തിലേക്ക് അയക്കാനുള്ള 'സമുദ്രയാൻ' പദ്ധതിക്ക് സഹായം നൽകുന്നു. ഇന്ത്യ ആരംഭിച്ച 'ഡീപ് ഓഷ്യൻ മിഷൻ' ( Deep Ocean Mission ) പദ്ധതിയുടെ ഭാഗമാണിത്.
ഐഎസ്ആർഒ ( ഇസ്രോ ) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയുമായി ( എൻഐഒടി ) ഒപ്പുവച്ച ധാരണാപത്രത്തിലാണ് മനുഷ്യനെ സഞ്ചരിക്കാൻ പറ്റുന്ന ‘മത്സ്യ-6000’ രൂപകല്പന ചെയ്തത്.
"ആഴക്കടൽ പര്യവേക്ഷണത്തിനായി മൂന്ന് പേരുമായി സമുദ്രത്തിൽ 6,000 മീറ്റർ താഴ്ചയിലേക്ക് പോകാൻ പറ്റുന്ന മുങ്ങികപ്പൽ ( Submersible ) ‘മത്സ്യ-6000’ ( Matsya-6000 ) മിഷൻ അയയ്ക്കും. ആഴക്കടലിലെ ജൈവവൈവിധ്യം, ധാതുസമ്പത്ത്, ആഴക്കടൽ ഖനനം എന്നിവയുടെ പര്യവേക്ഷണങ്ങൾക്കാവശ്യമായ സയന്റിഫിക് സെൻസറുകളടക്കം വൻ സാങ്കേതിക വിദ്യകളുമായാണ് 'സബ്‌മെർസിബിൾ' സജ്ജീകരിച്ചിരിക്കുന്നത്" .സബ്‌മെർസിബിൾ വികസിപ്പിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും പദ്ധതിക്ക് 'സമുദ്രയാൻ' എന്ന് പേരിട്ടിട്ടുണ്ടെന്നും" ശാസ്ത്ര സാങ്കേതിക ഭൗമ ശാസ്ത്ര മന്ത്രി ഡോ. ജിതേന്ദ്ര സിങ് ( Dr. Jitendra Singh ) പറഞ്ഞു.
ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി, 500 മീറ്റർ ആഴത്തിലേക്ക് മനുഷ്യനെ എത്തിക്കാൻ ശേഷിയുള്ള സബ്‌മേഴ്‌സിബിൾ സിസ്റ്റം വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്തിരുന്നു എന്നും മന്ത്രി പറഞ്ഞു.
6,000 മീറ്റർ ആഴത്തിലേക്ക് മനുഷ്യനെ എത്തിക്കാവുന്ന ടൈറ്റാനിയം അലോയ് പേഴ്‌സണൽ സ്‌ഫിയർ വിക്രം സാരാഭായ് സ്‌പേസ് സെന്ററുമായി സഹകരിച്ച് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഡീപ് ഓഷ്യൻ മിഷനായി 4,100 കോടി രൂപയുടെ ധനസഹായത്തോടെ 2024-ൽ ഒരേ സമയം ബഹിരാകാശത്തിലേക്കും സമുദ്രത്തിന്റെ അടിത്തട്ടിലേക്കും മനുഷ്യനെ അയക്കാൻ ഇന്ത്യ നീക്കം നടത്തുന്നുണ്ട്.
പര്യവേക്ഷണത്തിനായി മധ്യ ഇന്ത്യൻ മഹാസമുദ്രത്തിൽ 1.5 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശമാണ് ഇന്ത്യ അടയാളപ്പെടുത്തിയിരിക്കുന്നത്.
പ്രാഥമിക പഠനത്തിൽ മധ്യ ഇന്ത്യൻ മഹാസമുദ്ര തടത്തിൽ മാംഗനീസ്, കോബാൾട്ട്, ഇരുമ്പ്, ലെഡ്, സിങ്ക്, ചെമ്പ് എന്നിവ അടങ്ങിയ 380 ദശലക്ഷം മെട്രിക് ടൺ പോളിമെറ്റാലിക് നോഡ്യൂളുകൾ /പോളി-മെറ്റാലിക് സൾഫൈഡുകൾ - പിഎംഎസ് ( Manganese Nodules / Polymetallic Nodules ) കണ്ടെത്തിയിട്ടുണ്ട്. ഈ ലോഹങ്ങൾ ഏകദേശം 11,000 കോടി ( 110 ബില്യൺ ഡോളർ ) വിലമതിക്കുന്നതാണ്. പര്യവേക്ഷണം ചെയ്യുന്നതിനായി 2016 സെപ്റ്റംബറിൽ തന്നെ ഇന്ത്യ ഇന്റർനാഷണൽ സീബഡ് അതോറിറ്റിയുമായി (ഐഎസ്‌എ) 15 വർഷത്തേക്ക് കരാർ ഒപ്പിട്ടിരുന്നു.
അഞ്ചുവർഷ പദ്ധതിയാണു ലക്ഷ്യം വയ്ക്കുന്നത്. ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള പദ്ധതിയിലെ പ്രധാനപ്പെട്ട രണ്ടു ഭാഗങ്ങൾ, കടലിൽ നിർമിക്കുന്ന ഓഫ്ഷോർ ഡീസാലിനേഷൻ പ്ലാന്റ് (സമുദ്രജലത്തിൽ നിന്നു ലവണാംശം വേർതിരിച്ചെടുക്കുന്ന കേന്ദ്രം), ആഴക്കടലിലേക്കു 6,000 മീറ്റർ സഞ്ചരിക്കാൻ സഹായിക്കുന്ന സബ്മേഴ്സിബിൾ വാഹനം എന്നിവയാണ്.
സെൻട്രൽ ഇന്ത്യൻ ഓഷ്യൻ ബേസിനിൽ 75,000 ചതുരശ്ര കിലോമീറ്റർ സ്ഥലം ഇന്ത്യയ്ക്ക് പര്യവേക്ഷണം നടത്തുന്നതിനായി ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള ഇന്റർനാഷനൽ സീബെഡ് അതോറിറ്റി, 2017ൽ ജമൈക്കയിലെ കിങ്സ്റ്റണിൽ നടന്ന ഉച്ചകോടിയിൽ നൽകിയിട്ടുണ്ട്. കൂടാതെ ഇന്ത്യയുടെ സ്വന്തം തീര സാമ്പത്തികമേഖല (എക്സ്ക്ലൂസിവ് ഇക്കണോമിക് സോൺ) 22 ലക്ഷം ചതുരശ്ര കിലോമീറ്ററുണ്ട്. ഇവയിലൊന്നും പര്യവേക്ഷണദൗത്യങ്ങൾ ഇതുവരെ നടന്നിട്ടില്ല. ഇതുപയോഗിക്കാനും പദ്ധതിയിലൂടെ സാധിക്കും. നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലെ ധാതുനിക്ഷേപത്തിന്റെ 10% ഘനനം ചെയ്താൽ അടുത്ത നൂറുവർഷങ്ങളിലേക്കുള്ള രാജ്യത്തിന്റെ ആവശ്യം നിറവേറ്റാനാകുമെന്നാണു ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്.
• എന്താണ് സബ്മേഴ്സിബിൾ വാഹനങ്ങൾ ?
ഇത്തരം വാഹനം വഴി കടലിന്റെ ആഴങ്ങളിലേക്ക് എത്താൻ പറ്റും. വിദൂര സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഇത്തരം സംവിധാനങ്ങൾ ഇന്നുണ്ട് . യുഎസ്സിലെ നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ ഹെർക്കുലിസ്, ജേസൺ ഈ വിഭാഗത്തിൽ പെടും. എന്നാൽ മനുഷ്യന് ഏറെ താഴ്ചയിൽ പോകാനുള്ള വാഹനങ്ങൾ കുറവ്. കടലിലെ സമ്മർദ്ദം (Pressure ) ഉയരുമെന്നതിനാൽ ദൗത്യം കഠിനമാണ്. 6,000 മീറ്റർ പോകുന്ന യുഎസ്സിന്റെ മിർ വൺ, ടു തുടങ്ങിയവ മനുഷ്യനെ വഹിക്കുന്നവയാണ് (മാൻഡ് സബ്മേഴ്സബിൾ). മിറിനു മൂന്നുപേരെ ഒരേസമയം വഹിക്കാൻ കഴിയും. മൂന്നു പേർക്ക് ആറു കിലോമീറ്റർ താഴ്ചയിൽ പോകാൻ സാധിക്കുന്ന വാഹനം ഇന്ത്യ വികസിപ്പിക്കുകയാണ്. ‘റോസബ് 6000’ എന്നു പേരുള്ള ഈ വാഹനം പരിശോധനാഘട്ടത്തിൽ 5289 കിമീ ആഴം വരെ കഴിവ് തെളിയിച്ചിട്ടുണ്ടെന്നു കഴിഞ്ഞ വര്‍ഷം റിപ്പോർട്ടുകൾ വന്നിരുന്നു