സാധാരണയായി ഫോൺ വഴി നടക്കുന്ന തട്ടിപ്പുകളിൽ പ്രാധാന രീതി 'ലോട്ടറിയടിച്ചു' എന്ന പേരിൽ എസ് എം എസ് (SMS) അയച്ചു കൊണ്ടാണ്.
പിന്നീട് ഫെയ്സ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയയിൽ നമ്മുടെ സുഹൃത്തുകളുടെ ഫോട്ടോ വെച്ച് വ്യാജ പ്രോഫൈലുകൾ നിർമ്മിച്ച് എഫ്ബി മെസ്സൻജറു വഴി നമ്മുടെ സുഹൃത്തെന്ന വ്യാജേന പണം അഭ്യർത്ഥിച്ചു തട്ടിപ്പു നടത്തുന്ന രീതിയാണുണ്ടായിരുന്നത്.
ഇതേ രീതിയിൽ, നമ്മുടെ സുഹൃത്തുകളുടെ ഫോട്ടോവെച്ച്, വാട്സ്ആപ് അക്കൗണ്ട് വഴി, വളരെ ബുദ്ധിമുട്ടിലാണെന്ന് പറഞ്ഞു പണം അഭ്യർത്ഥിക്കുന്ന രീതിയാണ് ഇപ്പോൾ കണ്ടു വരുന്നത്.
ഇത്തരത്തില്‍ തുടക്കകാലത്ത് ഇതില്‍ വീണുപോയവര്‍ ഏറെയാണ്, അത്യവശ്യമാണെന്ന് കരുതി യുപിഐ ആപ്പുവഴി പറയുന്ന ഫോണ്‍ നമ്പറിലേക്ക് പണം കൈമാറും. എന്നാല്‍ പിന്നീടാണ് പറ്റിക്കപ്പെട്ട വിവരം മനസിലാകുക. ഉത്തരേന്ത്യന്‍ തട്ടിപ്പ് സംഘങ്ങളാണ് ഇതിന് പിന്നില്‍ എന്നാണ് കേരള പൊലീസിന്‍റെ അടക്കം പല അന്വേഷണങ്ങളും പറയുന്നത്. നേരത്തെ തന്നെ ഇത്തരം ഫേസ്ബുക്ക് തട്ടിപ്പുകള്‍ക്കെതിരെ ആളുകള്‍ പ്രതികരിക്കാന്‍ ആരംഭിച്ചിരുന്നു.
വാട്സ്ആപ് വഴി പണമാവശ്യപ്പെട്ടവര്‍ കൈമാറിയ അക്കൗണ്ട് നമ്പറുകള്‍ പരിശോധിച്ചപ്പോൾ തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സന്ദേശം അയച്ച ഫോണിന്റെ ഐപി മേല്‍വിലാസം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് വാട്‌സ്ആപ്പ് അധികൃതരെ സമീപിച്ചുവെന്നാണ് വിവരം.
എങ്ങനെയാണ് തട്ടിപ്പ് നടക്കുന്നത്?
ആദ്യം Hi! പറഞ്ഞ ശേഷം 'ഫോട്ടോ' അയക്കുന്നതാണ് രീതി. പിന്നീട് സുഖ വിവരങ്ങള്‍ ചോദിച്ച ശേഷം ആവശ്യം പറഞ്ഞ് പണം ചോദിക്കും. പലപ്പോഴും ഇംഗ്ലീഷില്‍ ആയിരിക്കും ചാറ്റിംഗ് നടക്കുന്നത്. സുഹൃത്തിന് വേണ്ടിയാണ് പണമെന്നും ഈ നമ്പറിലേക്ക് അയച്ചാല്‍ മതിയെന്ന് പറഞ്ഞ് പുതിയൊരു നമ്പര്‍ തരും. ഈ നമ്പര്‍ ഗൂഗിള്‍ പേയിലും മറ്റും പരിശോധിച്ചാല്‍ പലപ്പോഴും ഉത്തരേന്ത്യന്‍ പേരുകളാണ് ലഭിക്കുക. ട്രൂകോളറില്‍ ഈ നമ്പര്‍ പരിശോധിച്ചാല്‍ പലരും ഇത് സ്പാം നമ്പറായി ഫീഡ് ചെയ്തതായും കാണുന്നുണ്ട് എന്നാണ് വിവരം.
തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ ചെയ്യേണ്ടത്?
1. ഇത്തരം സന്ദേശം വന്നാല്‍, ആരുടെ പേര് പറഞ്ഞാണോ സന്ദേശം അയക്കുന്നത് ആ വ്യക്തിയുടെ യഥാര്‍ത്ഥ നമ്പറില്‍ വിളിച്ച് വിവരം തിരക്കുക.
2. വാട്ട്സ്ആപ്പ് അക്കൗണ്ടിന്‍റെ പ്രൊഫൈല്‍ വിശദമായി നോക്കുക.
3. കോളര്‍ ഐഡി ആപ്പ് (ട്രൂകോളർ) ഉണ്ടെങ്കില്‍ അത് വച്ച് നമ്പര്‍ പരിശോധിക്കുക
4. സ്ഥിരമായി മലയാളത്തില്‍ ചാറ്റ് ചെയ്യുന്നയാള്‍ മറ്റൊരു നമ്പറില്‍ നിന്നും ഇംഗ്ലീഷിലാണ് സംസാരിക്കുന്നെങ്കില്‍ തീര്‍ച്ചയായും സംശയിക്കുക.
5. മറ്റൊരു നമ്പറില്‍ നിന്നും പ്രസ്തുത ചാറ്റ് വന്ന നമ്പറിലേക്ക് വിളിക്കുക.
6. ആരുടെ പേര് പറഞ്ഞാണോ സന്ദേശം അയക്കുന്നത്, ആ വ്യക്തിയേയും.കൂട്ടി, പൊലീസിൽ
പരാതി നൽകുക.